ഇടുക്കി : മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെ, കോടതിയെ വെല്ലുവിളിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ആരെയും സമ്മതിക്കില്ലെന്ന് വർഗീസ് പറഞ്ഞു. ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് 50 വർഷത്തിലധികമായി പ്രവർത്തിക്കുന്നത് ഒരേ കെട്ടിടത്തിലാണ്. പട്ടിണി കിടന്ന് സഖാക്കൾ നിർമ്മിച്ച ഈ കെട്ടിടം അനധികൃതമാണെന്നാണ്് പറയുന്നത്. പ്രതിബന്ധങ്ങളെ നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് നേരിടുമെന്നും സിവി വർഗീസ് പറഞ്ഞു.
ശാന്തൻപാറയിലെ അനധികൃതമായി നിർമ്മിച്ച സിപിഎം ഓഫീസിന്റെ കേസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് സി വി വർഗീസിനോട് ഇന്നലെ നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവുകൾ നടപ്പാക്കുന്ന അമിക്കസ് ക്യൂറിക്കോ ജില്ലാ കലക്ടർക്കോ എതിരെസംസാരിക്കാൻ പാടില്ല. ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇത് രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇത് നിലനിൽക്കേയാണ് ജില്ലാ സെക്രട്ടറിയുടെ പരസ്യ പ്രസ്താവന.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തൻപാറയിൽ സിപിഎം ഓഫീസ് നിർമ്മിച്ചതിന് ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തും ആകാമോ എന്ന് ചോദിച്ച ഹൈക്കോടതി ശാന്തൻപാറയിലെ ഓഫീസ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുന്നതും വിലക്കി. കോടതിയലക്ഷ്യം കാട്ടിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് ഉത്കണ്ഠ ഇല്ലെന്നും സിവി വർഗീസ് പ്രതികരിച്ചു.
Comments