ന്യൂഡൽഹി: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ലോകരാജ്യങ്ങൾക്ക് മാതൃകായി മാറിയെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ. ജി20യിലെ നയപ്രഖ്യാപനത്തെ അംഗരാജ്യങ്ങൾ ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനുളള ഭാരതത്തിന്റെ ശ്രമമാണ് ഐക്യ പ്രസ്താവന. ലോകരാജ്യങ്ങൾക്ക് ചിലകാര്യങ്ങളിൽ നിലപാട് വ്യത്യസ്തമായതിനാൽ സംയുക്ത പ്രസ്താവന അംഗീകരിക്കാൻ കഴിയുമോയെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ സംയുക്ത പ്രസ്താവനയെ ലോക രാജ്യങ്ങൾ അംഗീകരിച്ചതോടെ ഭാരതത്തിന്റെ നയതന്ത്രം വിജയിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭാരതത്തെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയത്. വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും ജി20യുടെ ശബ്ദമായി മാറി. വികസ്വര രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും ഒരുപോലെ ജി20 ഉച്ചകോടി പരിഗണിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ജി20യിൽ ഭാരതം മാറി. ലോകത്തിന്റെ മുന്നോട്ടുളള വളർച്ചയ്‌ക്ക് ജി20 കൃത്യമായ മാർഗ നിർദ്ദേശങ്ങളാണ് നൽകിയത്. ലോകരാജ്യങ്ങൾ ഇതിനെ സൂക്ഷ്മതയോടെയാണ് വീക്ഷിച്ചത്- എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അജയ് ബംഗ പറഞ്ഞു.
വെല്ലുവിളികൾ ഭാരതത്തിന് മുന്നിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ കൃത്യമായ സമവായത്തിനായി ഷെർപ്പയും ചുമതലയുണ്ടായിരുന്ന മറ്റ് മന്ത്രിമാരും ഉണർന്ന് പ്രവർത്തിച്ചു. 38 പാരഗ്രാഫുള്ള സംയുക്തപ്രഖ്യാപനത്തെ ജി20 ഉച്ചകോടിയിൽ പങ്കെടുത്ത മുഴുവൻ രാഷ്‌ട്രങ്ങളും അംഗീകരിക്കുയായിരുന്നു. ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്‌ക്കുളള 80 ശതമാനവും നൽകുന്നത് ജി20 രാഷ്‌ട്രങ്ങളാണ്. ജി20 പ്രഖ്യാപനത്തെ രാഷ്‌ട്രങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത് നൽകുന്ന സന്ദേശം അന്വർത്ഥമായി മാറിയേനെ. സമവായ പ്രഖ്യാപനം ഉറപ്പാക്കാൻ കഴിഞ്ഞതിന് ഇന്ത്യയെയും അതിന്റെ നേതൃത്വത്തെയും ജി20 നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു- എന്നും അജയ് ബംഗ കൂട്ടിച്ചേർത്തു.
Comments