പട്ന: ഈ രാജ്യത്തെ നയിക്കാനുള്ള നേതാവ് ഇവിടെയുണ്ടൈന്ന് ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജൻ സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടികൊണ്ടായിരുന്നു രാജീവ് രഞ്ജൻ സിംഗിന്റെ വാക്കുകൾ. നിതീഷിന്റെ സ്വന്തം മണ്ഡലത്തിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്നതിനിടെയിലാണ് ഇത് പറഞ്ഞത്.
രാജ്യത്തെ നയിക്കാനായി ബിഹാർ നൽകിയ നേതാവാണ് നിതീഷ് കുമാറെന്നും സംസ്ഥാനത്തെ മികച്ച രീതിയിലാണ് നിതീഷ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് തവണ എം.എൽ.എയും കേന്ദ്ര കൃഷി, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയാണ്. രാജ്യം നയിക്കാനും അദ്ദേഹത്തിന് സാധിക്കും. നിതീഷിനെ എല്ലാവർക്കും ഭയമാണ് ആരും ഒന്ന് വിരൽ ചൂണ്ടാൻ പോലും ധൈര്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടില്ല. മമത അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രി കസേരയിൽ കണ്ണ് നട്ടിരിക്കുന്ന സമയത്താണ് ജെഡിയുവിന്റെ ഈ പ്രഖ്യാപനം. ജെഡിയു നേതാക്കൾ ഇതിന് മുൻപും നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം പട്നയിൽ വിളിച്ചത് നിതീഷ് കുമാറായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Comments