ന്യൂഡൽഹി: രാജ്യത്തെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സ് നിർമ്മാതാക്കളിൽ നിന്നും 2022-ൽ ടെസ്ല വാങ്ങിയത് 1 ബില്യൺ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങൾ. ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ സംഘടനയായ ഓട്ടോമൊബൈൽ കോമ്പണന്റസ് മാനുഫാക്‌ച്ചേഴ്‌സ് ഓഫ് ഇന്ത്യയുടെ 63-മത് വാർഷിക പൊതുയോഗം കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നു.
ഈ വർഷം ഏകദേശം 1.9 ബില്യൺ ഡോളറിന്റെ ഘടകങ്ങൾ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്നും ടെസ്ല വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓട്ടോ മൊബൈൽ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്. അതിനാൽ ആഗോള ഇവി നിർമ്മാതാക്കളെ സ്വാഗതം ചെയ്യുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണിൽ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ടെസ്ല അധികൃതരും കേന്ദ്ര വാണിജ്യ മന്ത്രിയും തമ്മിൽ ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. ഈ സമയത്ത് ഇന്ത്യയിൽ ഗണ്യമായ നിക്ഷേപം നടത്താനുള്ള തന്റെ ഉദ്ദേശ്യം ടെസ്ല പ്രകടിപ്പിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഭാരതത്തിൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ടെസ്ല. മിതമായ വിലയിൽ ഇവി വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനായി രാജ്യത്ത് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനും കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടെസ്ല അധികൃതരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവി വാഹനങ്ങൾക്കും ബാറ്ററികൾക്കും വേണ്ടിയുള്ള നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾ മെയ് മാസത്തിൽ രാജ്യത്തെത്തിയിരുന്നു.
Comments