തൃശൂർ: കൂർക്കഞ്ചേരിയിൽ ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ. ഗൺമാനായിരുന്ന പ്രദീപ് ഡ്യൂട്ടിക്കിടെ മരിക്കുന്നത് 2021-ലാണ്. പ്രദീപിന്റെ ഭാര്യ ശാലിനി, മക്കളായ സൂര്യ, ലക്ഷ്മി എന്നിവരാണ് കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സെക്യൂർ വാല്യൂ എന്ന സ്ഥാപനത്തിന് മുന്നിൽ ഉപവാസ സമരം നടത്തുന്നത്. ഇതുവരെയും കിട്ടേണ്ട ആനൂകൂല്യങ്ങൾ നൽകാൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് അമ്മയും മക്കളും സമരം ചെയ്യുന്നത്.
ബിഎസ്എഫിൽ നിന്ന് റിട്ടയർ ചെയ്ത പ്രദീപ് 2013 സെപ്റ്റംബർ 10-നാണ് എറണാകുളത്തുള്ള സെക്യൂർ വാല്യൂ ഓഫീസിൽ ഗൺമാനായി ജോലിയിൽ പ്രവേശിച്ചത്. 2021 മാർച്ച് രണ്ടിന് രാത്രി ഡ്യൂട്ടിക്കിടെ തൃശ്ശൂർ ഓഫീസിൽ വെച്ച് കസേരയിൽ നിന്ന് വീണ് പ്രദീപ് മരണപ്പെടുകയായിരുന്നു. കസേരയിൽ നിന്ന് വീണ് കിടക്കുന്നത് സിസിടിവി കാമറയിലൂടെ കണ്ട് എറണാകുളത്ത് നിന്ന് ജീവനക്കാരെത്തി പ്രദീപിനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ പ്രദീപ് മരണപ്പെട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രദീപിന്റെ പി.എഫ് തുക പോലും ലഭ്യമാക്കാനുള്ള നടപടികൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ സമരം ആരംഭിച്ചത്. സ്വന്തമായി വീട് പോലുമില്ലാത്ത രോഗിയായ ശാലിനിയും സിഎയ്‌ക്കും എൻജിനീയറിങിനും പഠിക്കുന്ന മക്കളും ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഭർത്താവ് എട്ടുവർഷത്തോളം ജോലിചെയ്ത കമ്പനിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments