ബെയ്ജിംഗ് : പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലീം പള്ളി തകർത്ത് കമ്യൂണിസ്റ്റ് ചൈന . വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലെ ലാൻഷൗ സിഗ്വാൻ മസ്ജിദാണ് അധികൃതർ പൊളിച്ചത് . അതിന്റെ അറബി ശൈലിയിലുള്ള ഘടനയെ ചൈനീസ് സ്വഭാവസവിശേഷതകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട് . എന്നാൽ മസ്ജിദ് പൊളിക്കുകയായിരുന്നുവെന്ന് ബിറ്റർ വിന്റർ റിപ്പോർട്ടിൽ പറയുന്നു.
ലാൻഷൗ സിഗ്വാൻ മസ്ജിദിന്റെ പൊളിക്കൽ അധികാരികൾ 2020-ൽ ആസൂത്രണം ചെയ്യുകയും പൊളിക്കുന്ന ജോലികൾ ഓഗസ്റ്റിൽ ആരംഭിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓരോ വ്യക്തിയും സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് നേതൃത്വത്തോട് കൂറ് പ്രകടിപ്പിക്കാനും പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യരുതെന്നും ഔദ്യോഗിക ഉത്തരവുണ്ട് .പദ്ധതി ശ്രദ്ധാപൂർവ്വം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്ജിദ് ഇല്ലാതാക്കാനുള്ള പദ്ധതി പ്രാദേശിക മുസ്ലീങ്ങളിൽ പ്രതിഷേധത്തിന് കാരണമായി . പലരെയും ബലപ്രയോഗത്തിലൂടെയാണ് നേരിട്ടത് .മിംഗ് രാജവംശത്തിന്റെ (1368-1644) കീഴിൽ 16-ആം നൂറ്റാണ്ടിന്റെ അവസാനത്തിനും 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിലാണ് മസ്ജിദ് നിർമ്മിച്ചത്. ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്ത് (1644-1911) ഇത് രണ്ടുതവണ വിപുലമായി നവീകരിച്ചു. വൈകാതെ മുസ്ലീങ്ങളുടെ അഭിമാന സ്രോതസ്സും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായി ഈ പള്ളി മാറി.
മസ്ജിദ് നശിപ്പിച്ചതിനെ വിമർശിക്കുന്നതും പരാമർശിക്കുന്നതും പോലും ഓൺലൈനിലും ഓഫ്ലൈനിലും നിരോധിച്ചിരിക്കുന്നുവെന്ന് ബിറ്റർ വിന്റർ റിപ്പോർട്ട് ചെയ്തു. വിലക്ക് ലംഘിച്ചാൽ ജോലി നഷ്ടപ്പെടുമെന്നു മുന്നറിയിപ്പുണ്ട്.