കോട്ടയം: നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി റോബിന്റെ വീട്ടിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കുമാരനെല്ലൂരിലെ വാടക വീട്ടിലായിരുന്നു കഞ്ചാവ് കച്ചവടം. രാവിലെ നാല് മണിയോടെ പോലീസും ലഹരി വിരുദ്ധ സംഘവും പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
റോബിന്റെ വീട്ടിൽ 13 ഇനം വിദേശ നായകളെ വളർത്തിയിരുന്നു. പെറ്റ് ഹോസ്റ്റൽ നടത്തുകയാണെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ വിദേശ ഇനം നായകളല്ലാതെ മറ്റൊന്നും ഇവിടേക്ക് എത്തിയിരുന്നില്ല. പകൽ സമയത്ത് ഈ വീട്ടിലേക്ക് ആരും തന്നെ എത്താറില്ല. എന്നാൽ രാത്രി നിരവധി പേർ വന്നുപോകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. അയൽപ്പക്കവുമായി ഇയാൾ യാതൊരു തരത്തിലുള്ള ബന്ധവും പുലർത്തിയിരുന്നില്ല. വീടിനുള്ളിൽ മറ്റാരും കയറാതിരിക്കാൻ നായ്ക്കളെ തുറന്നുവിടുന്നതായിരുന്നു റോബിന്റെ രീതി. പ്രതിയുടെ പേരിൽ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. എങ്കിലും ഇയാളെ പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല. ‘കാക്കി കണ്ടാൽ ആക്രമിക്കുക’ എന്ന രീതിയിലാണ് ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി റോബിൽ ഈ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ട്. എക്സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി. റോബിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും പോലീസും കുറച്ചുദിവസമായി അന്വേഷണം നടത്തിവരികയായിന്നു. തുടർന്ന് ഇന്നലെ കോടതിയുടെ അനുമതി വാങ്ങി പുലർച്ചെയാണ് പരിശോധന നടത്തിയതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.
പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇത്രയും പട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അതിനാലാണ് പ്രതിയെ പിടികൂടാൻ സാധിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ നായകളുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.