തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകളോട് സ്റ്റാൻഡുകളിൽ ചില തൊഴിലാളികൾ ചിറ്റമ്മ നയം കാണിക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമാന്തരമായി സ്വിഫ്റ്റ് വളർന്നുവന്നാൽ അതിന്റെ നേട്ടം കെഎസ്ആർടിസിയ്‌ക്കാണ്. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. സിപിഎം അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സ്റ്റാൻഡുകളിൽ സ്വിഫ്റ്റ് ജീവനക്കാരോട് മറ്റു ജീവനക്കാർ വിവേചനം കാണിക്കുന്നുണ്ട്. അത് ശരിയല്ല. സ്വിഫ്റ്റ് സമാന്തരമായി വളർന്നുവരുന്നത് കെഎസ്ആർടിസിയാക്കാണ് ഗുണം ചെയ്യുന്നത്. ജീവനക്കാർക്ക് മുടങ്ങാതെ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കും. അതിനാൽ സ്വിഫ്റ്റ് ജീവനക്കാരോട് ചിറ്റമ്മ നയം കാണിക്കരുത്. രണ്ടും ഒരമ്മ പെറ്റ മക്കളാണ്. മന്ത്രി പറഞ്ഞു.
അംഗീകൃത യൂണിയനുകളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രമേ സർക്കാർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.