ന്യൂഡൽഹി: തീവ്രവാദ-ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തുന്നതിനായി എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ. ആറ് സംസ്ഥാനങ്ങൽലായി 53 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ചണ്ഡീഗഢ് എന്നീ ആറ് സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായവർക്ക് ഖലിസ്ഥാൻ, പാകിസ്താൻ ഭീകരസംഘടകളുമായി ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.
പുലർച്ചെ ആരംഭിച്ച റെയ്ഡിൽ നിരവധി മാരക ആയുധങ്ങൾ എൻഐഎ സംഘം പിടിച്ചെടുത്തു. പിസ്റ്റളുകൾ, വെടിമരുന്ന്, നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. എൻഐഎയും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്നാണ് റെയ്ഡ് നടത്തിയത്.
തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ പിടികൂടുക, മയക്കുമരുന്ന് സംഘത്തെ കണ്ടെത്തുക, ഹാർഡ്കോർ സംഘങ്ങളെയും ആയുധ വിതരണക്കാരെയും പിടികൂടുക എന്നിങ്ങനെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായ ഭീകരർക്ക് പാകിസ്താൻ, യുഎഇ, കാനഡ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായും ഭീകരവാദ സംഘടനകളുമായും ബന്ധമുള്ളതായും എൻഐഎ കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലും ഭീകരർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഭീകരരുടെ സ്വത്തുവിവരങ്ങളെ കുറിച്ച് വിവരം നൽകണമെന്ന് പൊതുജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടിരുന്നു. ലോറൻസ് ബിഷ്ണോയ്, ജസ്ദീപ് സിംഗ്, സന്ദീപ്, വീരേന്ദർ പ്രതാപ്, ജോഗീന്ദർ സിംഗ് എന്നിവരുടെ ചിത്രങ്ങളും എൻഐഎ പുറത്തുവിട്ടിരുന്നു.