ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ചാവേർ സ്‌ഫോടനം. ഖൈബർ പഖ്തൂങ്ക്വ പ്രവിശ്യയിലെ മസ്ജിദിലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുണ്ടായത്. ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേർ പൊട്ടിത്തെറിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാം സ്‌ഫോടനം. അഞ്ച് പേർ രണ്ടാമത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മസ്ജിദിന്റെ മേൽക്കൂര പൂർണമായും തകർന്ന് വീണിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നാൽപതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ഇരട്ട സ്‌ഫോടനങ്ങളിലായി ആകെ 57 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യത്തെ സ്‌ഫോടനം നടന്നത് ബലൂചിസ്ഥാൻ പ്രവിശ്യയിലെ മദീന മസ്ജിദിന് സമീപമാണ്. നബിദിനത്തോടനുബന്ധിച്ച് റാലിക്കായി ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഡിഎസ്പി ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്.