ഹൈദരാബാദ്: തെലങ്കാനയിൽ 13500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മഹബൂബ്നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ സുപ്രധാന മേഖലകളിലെ പദ്ധതികൾ അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കും.
നാഗ്പൂർ-വിജയവാഡ ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 6400 കോടി രൂപ ചിലവിൽ 108 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് ഹൈവേ വാറങ്കൽ മുതൽ ഖമ്മം വരെയും ഖമ്മം മുതൽ വിജയവാഡ വരെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ഇത് ഖമ്മത്തിനും വിജയവാഡയ്‌ക്കും ഇടയിലുള്ള യാത്രാദൂരം ഏകദേശം 27 കിലോമീറ്ററായി കുറയ്‌ക്കും.
2,460 കോടി രൂപ ചിലവിൽ നിർമ്മിച്ച 59 കിലോമീറ്റർ നീളമുള്ള സൂര്യപേട്ട മുതൽ ഖമ്മം വരെയുള്ള ദേശീയ പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും. ഇത് ഖമ്മം ജില്ലയിലേക്കും ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലേക്കുമുള്ള യാത്രസൗകര്യം എളുപ്പമാക്കും.
ഹൈദരാബാദ് – റായ്ച്ചൂർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി വീഡിയോ കോൺഫറസ് മുഖേന ഫ്‌ളാഗ് ഓഫ് ചെയ്യും. ഇത് തെലങ്കാനയിലെ ഹൈദരാബാദ്, രംഗറെഡ്ഡി, മഹബൂബ്‌നഗർ, നാരായൺപേട്ട് എന്നീ ജില്ലകളുമായി ബന്ധിപ്പിക്കും. എണ്ണ, വാതക പൈപ്പ്ലൈൻ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.