ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ദേശീയ പതാകയ്‌ക്ക് തീയിട്ട് ഖാലിസ്ഥാൻ ഭീകരർ. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു സംഭവം. ഹൈക്കമ്മീഷന് മുന്നിലേക്ക് പ്രകടനമായെത്തിയ ഖാലിസ്ഥാൻ ഭീകരർ ത്രിവർണപതാകയിൽ ഗോമൂത്രം ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. ദൽ ഖൽസ യുകെയുടെ നേതാവായ ഗുർചരൺ സിംഗ് പന്നുവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.
ഗോമൂത്രം കുടിക്കാൻ ഋഷി സുനക് തയ്യാറാകുമോ എന്ന് ചോദിച്ചായിരുന്നു ഗുർചരൺ സിംഗ് ദേശീയ പതാക നശിപ്പിച്ചത്. പ്രതിഷേധം കനത്തതിന് പിന്നാലെ പോലീസ് ഇയാളേയും അനുയായികളേയും തടയുകയും, ഗുർചരൺ സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങളും ഇയാൾ മുഴക്കുന്നുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിലെ അംഗമാണ് ഇയാൾ.
സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ വച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ തടഞ്ഞതിന് പിന്നാലെയായിരുന്നു ഈ സംഭവം. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.