കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ പണം 60 ശതമാനം ദേശസാത്കൃത ബാങ്കുകളിലും ബാക്കിയുള്ളവ ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയിൽ. രണ്ട് കീഴേടം ക്ഷേത്രങ്ങളിലെ പണം സഹകരണ ബാങ്കുകളിലാണ്. ഇവിടെ മറ്റു ബാങ്കുകൾ ഇല്ലാത്തതിനാലാണ് പേരകം, എരുമയൂർ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നതെന്ന് ദേവസ്വം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ നൽകിയ ഹർജിയിലാണ് ദേവസ്വം ഇക്കാര്യം അറിയിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഗുരുവായൂർ ദേവസ്വത്തിലെ പണം ദേശസാൽകൃത ബാങ്കുകളിൽ മാത്രം നിക്ഷേപിക്കാൻ നിർദ്ദേശം നൽകണം. ദേവസ്വം വക സ്വത്ത് വകകൾ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സർവേ നടത്തണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.
ഗുരുവായൂർ ദേവസ്വത്തിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഇക്കാര്യത്തിൽ വിശദീകരണ പത്രിക നൽകാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജി ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.