ജയ്പൂർ: ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് കോൺഗ്രസ് സ്‌നേഹിക്കുന്നതെന്ന് കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെയോ സൈനികരെയോ കുറിച്ച് കോൺഗ്രസിന് ചിന്തയില്ലെന്നും അവരുടെ കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജസ്ഥാനിൽ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ചത് ‘പേപ്പർ ചോർച്ച മാഫിയ’ആണ്. അവർ നീതി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്ന് കഴിഞ്ഞാൽ ഈ മാഫിയയെ ഒരിക്കലും വെറുതെ വിടില്ല. കർഷകരുമായും സൈനികരുമായും ശാസ്ത്രജ്ഞരുമായും കോൺഗ്രസിന് ഒരു ബന്ധവുമില്ല. കസേരയല്ലാതെ മറ്റൊന്നും അവർക്ക് കാണാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവർ എപ്പോഴും വോട്ട് ബാങ്കിനെയാണ് സ്‌നേഹിക്കുന്നത്. വിനോദസഞ്ചാരത്തിൽ രാജസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലേക്കും വികസനം എത്തിക്കും ‘അദ്ദേഹം പറഞ്ഞു.
ദളിതർക്കും സ്ത്രീകൾക്കും നേരെ നിരവധി അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുടെ പേരിൽ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിൽ യാതൊന്നും സംഭവിക്കില്ലെന്ന് കോൺഗ്രസിന് തന്നെ ധാരണയുണ്ടായിരുന്നു. എന്നാൽ ബിജെപി സർക്കാർ വൺ റാങ്ക് വൺ പെൻഷൻ വഴി ഒരു ലക്ഷം കുടുംബങ്ങൾക്ക് 70,000 കോടി രൂപ അനുവദിച്ചു. ബിജെപിക്ക് മാത്രമേ ഇതിന് സാധിക്കൂ. കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കർഷകരുടെ ഭൂമി ലേലം ചെയ്യുകയാണുണ്ടായത്. രാജസ്ഥാനിലെ കർഷകരെ കോൺഗ്രസ് വഞ്ചിച്ചു. അഞ്ച് വർഷമായി കോൺഗ്രസ് സംസ്ഥാനം കൊള്ളയടിക്കുന്നതിനാണ് പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.