ബംഗളൂരു: ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. 10 ലക്ഷം രൂപ ചെലവിൽ, കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. പിന്നാലെ ബസ് ഷെൽട്ടറിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ഈ സംഭവത്തിൽ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. 2014ലും 2015ലും സമാനമായ രീതിയിൽ നഗരത്തിൽ ബസ് ഷെൽട്ടർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.