ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദുക്കളുടെ ആഘോഷപരിപാടികൾക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി, ഹനുമാൻ ജയന്തി, പരശുരാമ ജയന്തി ഘോഷയാത്രകൾക്കും ഉത്സവങ്ങൾക്കും നേരെയുണ്ടായ അക്രമസംഭവങ്ങളും കല്ലേറും പരാമർശിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. രാജസ്ഥാനിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
” സംസ്ഥാനത്തെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ സർക്കാർ രാജസ്ഥാന്റെ താത്പര്യങ്ങളെക്കാൾ വോട്ട് ബാങ്കിനാണ് പ്രാധാന്യം കൊടുക്കുന്നത്. കോൺഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും നയം പ്രീണനം മാത്രമാണോ എന്ന് ഇവിടുത്തെ ജനങ്ങളോട് വ്യക്തമാക്കണം. സംസ്ഥാനത്ത് രാമനവമി, പരശുരാമ ജയന്തി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെയെല്ലാം കല്ലേറുണ്ടായി. എന്നാൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
”സമാധാനത്തിന് പേരുകേട്ട ജോധ്പൂർ നഗരത്തിൽ പട്ടാപ്പകൽ വലിയ ഏറ്റുമുട്ടലുണ്ടായപ്പോൾ മുഖ്യമന്ത്രി എന്താണ് ചെയ്ത് കൊണ്ടിരുന്നത്. കോൺഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും നയം പ്രീണനം മാത്രമാണോ? താൻ സുരക്ഷിതയല്ലെന്ന് ഒരു കോൺഗ്രസ് എംഎൽഎ തന്നെ തുറന്ന് പറയുന്ന സാഹചര്യം ഉണ്ടായി. സാധാരണ പെൺകുട്ടികളുടേയും സ്ത്രീകളുടേയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ സാധിക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.