പാലക്കാട്: നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. സിപിഎം ഭീഷണിയെ തുടർന്ന് സുബൈർ അലി അസ്വസ്ഥനായിരുന്നെന്ന് മകൻ പറഞ്ഞു. മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സുബൈർ അലിക്കായി തമിഴ്‌നാട്ടിൽ തിരച്ചിൽ നടത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ച മുതലാണ് സൂബൈർ അലിയെ കാണാതാവുന്നത്. ഓഫീസിൽ കത്തെഴുതി വച്ച് പോയ സുബൈർ അലിയുടെ ഫോൺ പിന്നീട് സ്വിച്ച്ഓഫ് ആവുകയായിരുന്നു. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ നാലാം തീയതി സിപിഎം മെമ്പർമാർ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രശ്‌നം ഉണ്ടാക്കിയതായും കത്തിൽ സുബൈർ അലി പറയുന്നുണ്ട്.
കഴിഞ്ഞ ദിവസവും സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തന്റെ പേരിൽ വ്യാജ പരാതി നൽകി എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ദമാകാം വീട് വിട്ടിറങ്ങാൻ സുബൈർ അലിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.