ബംഗളൂരു: വാട്സ്ആപ്പിൽ യുവതിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച ടാക്സി ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്. ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല ദൃശ്യങ്ങള്‍ എത്താൻ തുടങ്ങിയത്. റൈഡ് ഷെയറിംഗ് ആപ്പ് വഴിയാണ് യുവതി യാത്രയ്ക്കായി കാർ ബുക്ക് ചെയ്തത്. സ്കൂളിൽ പഠിക്കുന്ന കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിന് വേണ്ടിയാണ് കാർ ബുക്ക് ചെയ്തത്.
കാർ നോക്കി നിൽക്കുന്നതിനിടെ കുട്ടി കരയാൻ തുടങ്ങിയതോടെ യുവതി കാർ റദ്ദാക്കി ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. ഇതിനിടെ കാർ ഡ്രൈവർ യുവതിയെ വിളിച്ചു. ലൊക്കേഷനിൽ എത്താറായെന്ന് പറഞ്ഞാണ് ആദ്യം വിളിക്കുന്നത്. എന്നാൽ കുട്ടി കരഞ്ഞത് കൊണ്ട് ഓട്ടോ വിളിച്ചുവെന്നും, യാത്ര റദ്ദ് ചെയ്തതിന് ക്ഷമിക്കണമെന്നും യുവതി ഡ്രൈവറോട് പറഞ്ഞു.
പിന്നാലെ ഇവരുടെ ഫോണിലേക്ക് ഡ്രൈവർ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുകയായിരുന്നു. യുവതി കരയുന്നത് കണ്ട് കാര്യം അന്വേഷിച്ച അയൽക്കാരാണ് വിവരം ആദ്യം അറിയുന്നത്. ഇവർ ഡ്രൈവറെ വിളിച്ച് ശകാരിച്ചതിന് പിന്നാലെ ഇയാൾ ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്തെങ്കിലും, യുവതി ഇതിന്റെയെല്ലാം സ്ക്രീൻഷോട്ട് സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു. ദിനേശ് എന്ന കാർ ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.