ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്ത ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് ലിമിറ്റഡ്, ആർബിഎൽ ബാങ്ക് എന്നിവയ്‌ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് നിർദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ആർബിഐയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിനാലാണ് ബാങ്കുകളിൽ നിന്നും പിഴ ഈടാക്കിയതെന്നും അല്ലാതെ സ്ഥാപനങ്ങൾ ഉപഭോക്താക്കളുമായി നടത്തുന്ന ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് ഒരു കോടി രൂപ, ബജാജ് ഫിനാൻസ് ലിമിറ്റഡിന് 8.5 ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ബജാജ് ഫിനാൻസ് ലിമിറ്റഡിന് പിഴ ചുമത്തിയത് എൻബിഎഫ്‌സികളിലെ ഇടപാടുകൾ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനാണെന്നും, ആർബിഐ പ്രസ്താവനയിൽ പറയുന്നു. വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചതിനാണ് യൂണിയൻ ബാങ്കിന് പിഴ ചുമത്തിയതെന്നും ആർബിഐ അറിയിച്ചു. സ്വകാര്യ ബാങ്കുകളിലെ ഓഹരികൾ ഏറ്റെടുക്കുന്നതിനായി മുൻകൂർ അനുമതി തേടുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തതിനാണ് ആർബിഎൽ ബാങ്കിന് പിഴ ചുമത്തിയത്.
കഴിഞ്ഞ ദിവസം ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ദി ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിരുന്നു.