ചണ്ഡീഗഡ്: പഞ്ചാബിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. കേന്ദ്ര ഏജൻസികളും പഞ്ചാബ് പോലീസും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരരിൽ നിന്ന് പിസ്റ്റൾ, ലൈവ് കാട്രിഡ്ജുകൾ തുടങ്ങിയ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഭീകരർക്ക് പാകിസ്താൻ ഭീകരൻ റിൻഡയുടെ പിന്തുണയുണ്ടെന്നും യുഎസ് ഗുണ്ടാത്തലവൻ ഹാപ്പി പാസിയയുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. രണ്ട് ഭീകരരെ കൂടി പിടികൂടിയതോടെ ഒരു ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പോലീസ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബിലെ സമാധാനം തകർക്കാൻ ശ്രമിച്ച ഭീകരസംഘത്തിന് കനത്ത തിരിച്ചടി നൽകുമെന്നും പഞ്ചാബിനെ സുരക്ഷിതമാക്കാൻ പോലീസ് പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 14-ന് പഞ്ചാബിലെ അമൃത്സറിൽ നിന്ന് രണ്ട് ലഷ്കർ ഇ-ത്വയ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും കേന്ദ്ര ഏജൻസികളും നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു.