കണ്ണൂർ: എബിവിപി പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിനിയും പരാതിക്കാരിയുമായ ആരാധനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പലപ്പോഴും പുറത്ത് നിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ തന്നെ റാഗ് ചെയ്തിരുന്നതായും ഇങ്ങനെ ഒരു സംഭവം നടന്നിട്ടും ആരും പ്രതികരിക്കുന്നില്ലെന്നും വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ആരാധനയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത്. സംഭവത്തിൽ ആരാധന കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്ന് എസ്പിയ്ക്കും പരാതി നൽകി.
ബാത്റൂമിൽ പോകാൻ പോലും തന്നെ അനുവദിച്ചില്ലെന്ന് ആരാധന പറഞ്ഞു. രാഖി കെട്ടിയതിനും എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നതായി ആരാധന പറയുന്നു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും വരെ നിയമപരമായി പോരാടാനാാണ് ആരാധനയുടെ തീരുമാനം.