പാലക്കാട്: മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളേജിൽ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ മലപ്പുറത്തെ കുറ്റിപ്പുറം കെഎംസിടി കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. അദ്ധ്യാപകനെ ഇറക്കാൻ ബസ് നിർത്തിയപ്പോഴായിരുന്നു ഇവർ ആക്രമണം നടത്തിയത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യ വിരുദ്ധർ ചോദ്യം ചെയ്തിരുന്നു.
ഇത് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ചോദ്യം ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചു. ബസ് തകർക്കാനും ശ്രമമുണ്ടായി. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പിക്കുളത്തേക്കായിരുന്നു സംഘം യാത്ര പോയത്. ആറങ്ങോട്ടുകരയിൽ ബസ് നിർത്തിയപ്പോൾ രണ്ട് പെൺകുട്ടികളെ സാമൂഹിക വിരുദ്ധർ ശല്യം ചെയ്തു.
സംഭവം ചോദ്യം ചെയ്ത് ബസിൽ നിന്നും ആൺകുട്ടികൾ ഇറങ്ങി. തുടർന്ന് അക്രമികൾ ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മർദ്ദിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർത്ഥികളെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.















