ജറുസലേം: രണ്ട് ദിവസത്തിനുള്ളിൽ ഗാസയിലേക്ക് പ്രാഥമിക ചികിത്സയ്ക്കാവശ്യമായ സഹായമെത്തുമെന്ന് ഐക്യരാഷ്ട്ര സഭ. യുദ്ധം ശക്തമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് വരെ ഗാസയിലെ ജനങ്ങൾ പ്രയാസം നേരിടുന്നതിനാലാണ് എക്യരാഷ്ട്ര സഭ സഹായം നൽകുന്നത്. ഹമാസിന്റെ ഉന്നം പിഴച്ച റോക്കറ്റ് ഗാസ ആശുപത്രിയിൽ പതിച്ച് നിവധി പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് എക്യരാഷ്ട്ര സഭ സഹായം നൽകുന്നതിനെ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയത്.
ഒക്ടോബർ 17 ന് രാത്രി ഹമാസ് ഇസ്രായേലിന് തൊടുത്ത് വിട്ട റോക്കറ്റ് ഗാസയിലെ ആശുപത്രിയിലേക്ക് നേരെ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ അഭയം പ്രാപിച്ചിരുന്ന നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ജിഹാദികളാണെന്ന് വ്യക്തമാക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇസ്ലാമിക് ജിഹാദി ഭീകരഗ്രൂപ്പിന്റെ മിസൈലാണ് ലക്ഷ്യംതെറ്റി ആശുപത്രിയില്‍ പതിച്ചത്. തങ്ങൾ ഹമാസ് ഭീകരർക്കെതിരെയാണ് പോരാടുന്നതെന്നും ഗാസയിൽ നിന്നും ഭീകരർ തൊടുത്തുവിട്ട മിസൈലാണ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. 4000-ത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രി പൂർണമായും തകർന്നു.