ടെൽ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയിൽ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി ഇസ്രായേൽ. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇസ്രായേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാലിദ്വീപ് എന്നിവയുൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. തുർക്കി, ഈജിപ്ത്, ജോർദാൻ, യുഎഇ, ബഹ്‌റൈൻ, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇസ്രായേലിലെ പൗരന്മാർ തുർക്കിയിലേക്ക് പോകുന്നത് കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നു.