പാട്‌ന: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്വാദി പാർട്ടിയും കോൺഗ്രസും തമ്മിലുണ്ടായ പ്രശ്‌നത്തിൽ അഖിലേഷ് യാദവിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രാജ്യത്തെ പഴയ പാർട്ടിക്കാരെ മനസിലാക്കാൻ എസ്പി അദ്ധ്യക്ഷന് സമയമെടുത്തുവെന്നും, ലാലു പ്രസാദ് യാദവും നിതീഷ് കുമാറും വൈകാതെ തന്നെ ഇത് തിരിച്ചറിയുമെന്നും നിത്യാനന്ദ് റായ് പറഞ്ഞു. എസ്പിക്ക് മധ്യപ്രദേശിൽ വേരോട്ടം ഇല്ലെന്നും അതിനാൽ കോൺഗ്രസിന് അനുകൂലമായി മധ്യപ്രദേശിൽ നിന്ന് പിന്മാറണമെന്നും അഖിലേഷിനോട് കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് മേധാവി അജയ് റായ് ആവശ്യപ്പെട്ടിരുന്നു. ഇത് ഇൻഡി സഖ്യത്തിനുള്ളിൽ വലിയ തർക്കത്തിന് കാരണമായിരുന്നു.
” കോൺഗ്രസിനെ മനസിലാക്കാൻ അഖിലേഷ് യാദവ് കുറച്ച് സമയമെടുത്തു. അവരെക്കുറിച്ച് ഇപ്പോൾ അഖിലേഷ് മനസിലാക്കിയെന്നാണ് കരുതുന്നത്. കോൺഗ്രസിനെ വളരെ നേരത്തെ തന്നെ ഞങ്ങൾ മനസിലാക്കിയതാണ്. സമാധാനം, ഐക്യം, വികസനം, ജനങ്ങളുടെ ക്ഷേമം ഇതിനെക്കുറിച്ചൊന്നും കോൺഗ്രസ് ഒരു കാലത്തും ചിന്തിച്ചിരുന്നില്ല. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസ് എല്ലാക്കാലത്തും ശ്രമിച്ചിരുന്നത്.
അഖിലേഷ് ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയത് പോലെ ലാലു പ്രസാദും നിതീഷ് കുമാറും കോൺഗ്രസ് എന്താണെന്ന് മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളു. രാജ്യം മുഴുവൻ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും” നിത്യാനന്ദ് റായ് പറഞ്ഞു. അതേസമയം അജയ് റായിയുടെ പ്രസ്താവനയ്‌ക്കെതിരെ അഖിലേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിങ്ങളുടെ തട്ടിക്കൂട്ട് നേതാക്കളുടെ അടുത്ത് സംസാരിക്കുന്നത് പോലെ ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് സംസാരിക്കാൻ വരരുതെന്നും, ഒരുമിച്ച് പോരാടാനുള്ള നീക്കങ്ങളെ തടസ്സപ്പെടുത്താൻ മാത്രമാണ് ഇത് വഴിവയ്‌ക്കൂ എന്നും അഖിലേഷ് പറഞ്ഞു.