തൃശൂർ: എബിവിപി പ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിക്കുന്നു. കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. എബിവിപി പ്രവർത്തകർ ഉൾപ്പെടെ എട്ട് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കള്ള കേസെടുത്തിരിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകർ ഏകപക്ഷീയമായി അതിന് കൂട്ട് നിന്നതായാണ് എബിവിപി പ്രവർത്തകർ ആരോപിക്കുന്നത്. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇടത്പക്ഷ ചായ്വുള്ള അദ്ധ്യാപകരുടെ പിന്തുണയോടെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിക്കുന്ന സാഹചര്യമുണ്ടായതായും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം കാട്ടിയതായും എബിവിപി പ്രവർത്തകർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എബിവിപി പ്രവർത്തകർ ആരോപിച്ചു.