പത്തനംതിട്ട: അച്ഛൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ തണലൊരുക്കി മക്കൾ. മക്കളുടെ സാന്നിധ്യത്തിൽ കാറ്റൂർ പൊട്ടൻമല രഞ്ചുഭവനിൽ രാധാകൃഷ്ണക്കുറുപ്പ് തന്റെ 62-ാം വയസ്സിൽ രണ്ടാം വിവാഹം കഴിച്ചു. അടൂർ ഏനാദിമംഗലം സ്വദേശി മല്ലികാ കുമാരിയെയാണ് രാധകൃഷ്ണക്കുറുപ്പ് താലിചാർത്തിയത്. 60 വയസാണ് മല്ലികാ കുമാരിക്ക്. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. മൂന്ന് പതിറ്റാണ്ടോളമായി സ്റ്റേഷനറി കട നടത്തുന്ന ആളാണ് രാധാകൃഷ്ണക്കുറുപ്പ്. ഒന്നര വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് രാധാകൃഷ്ണന്റെ ഭാര്യ മരിച്ചിരുന്നു.
മല്ലികാകുമാരിയുടെ ഭർത്താവ് അഞ്ച് വർഷം മുമ്പും മരിച്ചു. ഇതോടെ മക്കളില്ലാത്ത മല്ലികയുടെ ജീവിതം തനിച്ചായി. രാധാകൃഷ്ണക്കുറുപ്പിന്
രശ്മി, രഞ്ജു, രഞ്ജിത്ത് എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. പെൺമക്കൾ രണ്ടും വിവാഹിതരും മകൻ കൊല്ലത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനാലും അച്ഛൻ ഒറ്റയ്ക്കാണ്. ഭാര്യയുടെ മരണത്തോടെ രാധാകൃഷ്ണന്റെ ജീവിതം ഇരുട്ടിലായി.
ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയമകൾ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം മനസിലാകുന്നത്. തൊട്ടടുത്ത ദിവസം വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ രഞ്ജു വിവാഹാലോചന ആരംഭിക്കുകയായിരുന്നു. ഇങ്ങനെയാണ് മാട്രിമോണിയിലൂടെ മല്ലികാകുമാരിയുടെ നമ്പർ ലഭിക്കുന്നത്. പുനർവിവാഹത്തിന് മല്ലികയുടെ ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ ഇരുവരുടെയും വിവാഹം നടന്നു.