കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80-കാരിയെ അർദ്ധരാത്രി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒയൂർ സ്വദേശി റദീഷ് എന്നയാളാണ് പിടിയിലായത്. വയോധികയെ കടത്തിണ്ണയിൽ നിന്നും കടത്തിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച ശേഷം അർദ്ധനഗ്നയാക്കി വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ.
വയോധികയുടെ കൈക്കും തലയ്‌ക്കും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പ്രതി വയോധികയുടെ സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
വയോധിക എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ തലയിടിച്ച് വീഴ്‌ത്തി. ക്രൂരമായി മർദ്ദിച്ച ശേഷം എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച് വഴിയിലുപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രക്തം വാർന്ന നിലയിൽ നാട്ടുകാരാണ് വയോധികയെ കണ്ടെത്തിയത്.















