ടെൽ അവീവ്: ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടി ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി എന്നിവർ ചേർന്ന് നടത്തിയ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം.
ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. ഇതിനായി തങ്ങൾ ഉരുക്കുമുഷ്ടി പോലെ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ”ഐഡിഎഫിന്റെ സൈനികരുടേയും കമാൻഡോകളുടേയും നീക്കങ്ങളെ പിന്തുണച്ച് കൊണ്ട് പരസ്പരം താങ്ങായിട്ടാണ് ഞങ്ങൾ നിൽക്കുന്നത്. ഏകകണ്ഠമായിട്ടാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. വലിയ ഉത്തരവാദിത്വം തന്നെയാണത്. ഒരുമിച്ചാണ് ഈ പോരാട്ടം, അത് വിജയിക്കുവാൻ വേണ്ടി മാത്രമുള്ളതാണെന്നും” നെതന്യാഹു പറയുന്നു
സൈനികർ ദീർഘമായ യുദ്ധത്തിന് തയ്യാറെടുത്താണ് നിൽക്കുന്നതെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ” കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കര നാവിക വ്യോമസേനാ ഉദ്യോഗസ്ഥരുമായി ഈ അവസരങ്ങളിൽ കൂടിക്കാഴ്ച നടത്തി. അവരെല്ലാവരും ദൃഢനിശ്ചയത്തോടെയാണ് യുദ്ധഭൂമിയിൽ നിൽക്കുന്നതെന്നും” യോവ് ഗാലന്റ് പറയുന്നു.
” യുദ്ധത്തിന്റെ സമയത്ത് രൂപീകരിക്കപ്പെട്ട മന്ത്രിസഭയേയും സ്വാഗതം ചെയ്യുകയാണ്. ഇസ്രായേൽ ജനതയുടേയും രാഷ്‌ട്രത്തിന്റേയും അനുഗ്രഹമാണത്. യുദ്ധത്തിൽ നമുക്ക് മുന്നിലുള്ള ദുഷ്‌കരമായ ഘട്ടങ്ങളെ മറികടക്കാൻ നാം എല്ലാവരും ഒരുമിച്ച് നിൽക്കും എന്ന സന്ദേശമാണ് ശത്രുക്കൾക്ക് കൊടുക്കുന്നത്. എല്ലാ ദിവസവും ഐഡിഎഫിന്റെ ചർച്ചകൾ നടക്കാറുണ്ട്. രാജ്യത്തിന്റെ സുരക്ഷ എന്ന ഒറ്റക്കാര്യം മാത്രമാണ് ഓരോ സൈനികരുടേയും മുന്നിലുള്ളതെന്നും” ഗാലന്റ് വ്യക്തമാക്കി















