അങ്കാറ: ഹമാസ് ഭീകര സംഘനയല്ലെന്ന് തുറക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ. ഇസ്രായേൽ-ഗാസ സംഘർഷത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു എർദോഗൻ. ഹമാസ് ഒരു ഭീകരവാദ സംഘടനയല്ലെന്നും പാലസ്തീൻ ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കാൻ പോരാടുന്ന വിമോചന സംഘമാണെന്നുമാണ് എർദോഗന്റെ വാദം. എകെ പാർട്ടിയിലെ സാമാജുകരോട് സംസാരിക്കവെയാണ് എർദോഗന്റെ വാക്കുകൾ.
ഹമാസിനെതിരെ ഇസ്രയേൽ സ്വീകരിച്ച നടപടികളെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണച്ചതിൽ എർദോഗൻ രൂക്ഷമായാണ് വിമർശിച്ചത്. ഇസ്രായേലിന് വേണ്ടി പാശ്ചാത്യർ ഒഴുക്കുന്ന കണ്ണീർ വഞ്ചനയുടെ പ്രകടനമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇസ്രായേൽ – പാലസ്തീൻ സേനകൾക്കിടയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുമെന്നും പ്രദേശത്ത് ശാശ്വത സമാധാനം ഉറപ്പാക്കാൻ മുസ്ലീം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും എർദോഗൻ ആഹ്വാനം ചെയ്തു.