ടെൽ അവീവ്: ഐഡിഎഫ് ആസ്ഥാനമായ ടെൽ അവീവിലെ കിര്യയിൽ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ ഇസ്രായേലും ജൂതരും നേരിട്ട ഏറ്റവും ദാരുണമായ ദിവസമായിരുന്നു ഒക്ടോബർ ഏഴെന്ന് ഫിയല പറഞ്ഞു. ‘ഞങ്ങൾ കണ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് നമ്മുടെ ലോകത്ത് സ്ഥാനമില്ല. അന്നും ഇന്നും എന്നും ഇസ്രായേലിനെ ചെക്ക് റിപ്പബ്ലിക് പിന്തുണയ്‌ക്കുന്നുവെന്ന കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 75 വർഷം മുമ്പ് ആരംഭിച്ചത് പോലെ ഞങ്ങളുടെ പിന്തുണ എക്കാലവും തുടരുമെന്നും ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
3,000 ബാലിസ്റ്റിക് പ്ലേറ്റുകൾ, ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ എന്നിവ ഇസ്രായേലിന് വിതരണം ചെയ്തതായും ഫിയല അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ പ്രതിരോധ സഹായം നൽകാൻ തങ്ങൾക്ക് സാധിക്കും. ഇസ്രായേലിനൊപ്പം എപ്പോഴും നിലനിൽക്കാൻ ചെക്ക് റിപ്പബ്ലിക്കിന് കഴിഞ്ഞിട്ടുണ്ട്. എന്നത്തേയും പോലെ ഇനിയും കൂടെയുണ്ടാകുമെന്നും ഫിയല കൂട്ടിച്ചേർത്തു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗാസയിൽ 200-ലധികം ബന്ദികളുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ താൻ മനസിലാക്കുന്നു. ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കുന്നതിനായി അന്താരാഷ്‌ട്ര സമൂഹം കൈക്കോർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ബ്രസ്സൽസിൽ ചേരുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന ചെക്ക് പ്രധാനമന്ത്രി അവിടെ ഇസ്രായേലിനുള്ള ശക്തമായ പിന്തുണയും സ്വയം പ്രതിരോധിക്കാനുള്ള അവകാശവും അറിയിക്കുമെന്നും പ്രഖ്യാപിച്ചു. ഹമാസ് നമ്മുടെ പൊതു ശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ ഒറ്റപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ഭീകരസംഘടനകളുടെ പട്ടികയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹമാസ് ഉൾപ്പെട്ടതായും ഫിയല ഓർമ്മിപ്പിച്ചു.