കോയമ്പത്തൂർ: കോയമ്പത്തൂരിൽ മുസ്ലീം സംഘടനകൾ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേൽപ്പാലത്തിൽ പാലസ്തീൻ പതാക ഉയർത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. എം.എസ്.സബീർ അലി, അബുത്തഗീർ എം.ജെ.കെ, റഫീഖ് എന്നിവർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായി തടഞ്ഞു നിർത്തൽ, പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. മനുഷ്യാവകാശ സംരക്ഷണമാണ് തങ്ങൾ നടത്തുന്നത് എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു റാലി. കേന്ദ്ര സർക്കാർ ഇസ്രായേലിനെ പിന്തുണയ്‌ക്കരുതെന്നും, പാലസ്തീനെ പിന്തുണയ്‌ക്കണമെന്നും പ്രതിഷേധക്കാർ റാലിക്കിടെ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധ പ്രകടനത്തിനിടെ ജമാഅത്ത് ഉലമ ഉപാധ്യക്ഷൻ മൗലവി ഇലിയാസ് റിയാജി ഇന്ത്യയെ ഭീകര രാഷ്‌ട്രം എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദത്തിന് കാരണമായിരുന്നു. ലോകത്ത് രണ്ട് തീവ്രവാദ രാഷ്‌ട്രങ്ങൾ മാത്രമാണ് ഉള്ളതെന്നും, ആദ്യത്തേത് ഇസ്രായേലും രണ്ടാമത്തേത് നമ്മൾ ജീവിക്കുന്ന രാജ്യവുമാണെന്നായിരുന്നു ഇലിയാസ് റിയാജിയുടെ വാദം. സംഭവത്തിൽ ഇയാൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.