ന്യൂഡൽഹി: രാജ്യത്തെ ഏകീകരിക്കുന്നതിൽ പ്രധാനമന്ത്രി വഹിച്ച പങ്കെടുത്ത് പറഞ്ഞ് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി. ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഫറൻസിനെ അഭിസംബോധന ചെയ്യതു സംസാരിക്കുകയായിരുന്നു ആകാശ് അംബാനി. പ്രധാനമന്ത്രി ഭാരതിയരെ ഡിജിറ്റൽ കണക്ടിവിറ്റി വിപ്ലവത്തിൽ പങ്കാളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരുമിപ്പിക്കാനായി പ്രധാനമന്ത്രി സാങ്കേതിക വിദ്യയെ പല വിധത്തിൽ ഉപയോഗപ്പെടുത്തിയെന്നും ജിഎസ്ടി, ഡിജിറ്റൽ കണക്ടിവിറ്റി എന്നിവ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയിലൂടെ അദ്ദേഹം ഒരു രാജ്യം, ഒരു നികുതി ഒപ്പം ഒരു മാർക്കറ്റ് പദ്ധതി കൊണ്ടുവന്നു. 140 കോടി ഭാരതിയരെ ഡിജിറ്റൽ കണക്ടിവിറ്റി വിപ്ലവത്തിൽ അദ്ദേഹം പങ്കാളിയാക്കി. ജാതി, മതം, ദേശ വ്യത്യാസങ്ങളില്ലാതെ പ്രധാനമന്ത്രി എല്ലാവരിലും വികസനം എത്തിച്ചെന്നും ആകാശ് അംബാനി പറഞ്ഞു. ഇന്ത്യയെയും ഇന്ത്യക്കാരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ തങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതാണെന്നും ആകാശ് അംബാനി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഭാവിയാണ് ഈ കോൺഫറൻസിലൂടെ നിർണയിക്കപ്പെടുന്നതെന്നായിരുന്നു പ്രധാനമന്ത്രി ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. പ്രമുഖ ടെലികോം കമ്പനി പ്രതിനിധികളുമായും അദ്ദേഹം സംവദിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച 100 5ജി ലാബുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 6ജി സ്പേസ് യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഭാരതമാണെന്നും ജനങ്ങളുടെ ഭാവിയെ ഇത് മാറ്റിമറിക്കുമെന്നും അദ്ദേഹം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡ് റാങ്കിംഗിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 118-ാം റാങ്കിൽ നിന്ന് ഭാരതം ഇപ്പോൾ 43-ാം സ്ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 4 ലക്ഷത്തിലധികം 5 ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.