കന്നട സൂപ്പർ താരം പുനിത് രാജ്കുമാർ വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുകയാണ്. വളരെ അപ്രതീക്ഷിതമായി സംഭവിച്ച നടന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് സഹോദരൻ ശിവരാജ്കുമാർ പറയുന്നത്. അവന്‍ എവിടേയ്‌ക്കോ ദീര്‍ഘമായ വിനോദയാത്രയ്‌ക്ക് പോയിരിക്കുകയാണ്, ഒരിക്കൽ തിരികെ വരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ശിവരാജ്കുമാർ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവരാജ്കുമാറിന്റെ പ്രതികരണം.
‘എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്. അതിനർത്ഥം അവന്‍ ഞങ്ങളെ പൂര്‍ണമായി വിട്ടുപോയി എന്നല്ല.എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാന്‍ സാധിക്കില്ല. പുനീതിന്റെ നല്ല ഓര്‍മകള്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താല്‍പര്യം.
ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്. അവന്റെ മരണവുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു. എന്നെക്കോള്‍ പതിമൂന്ന് വയസ്സിന് താഴെയാണ് അവന്‍. ചിലസമയങ്ങളില്‍ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കും. സമാധിദിനത്തില്‍ പുനീതിന് വേണ്ടി പ്രത്യേക പൂജയൊന്നും കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും അവനെ മറക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ എവിടേയ്‌ക്കോ ദീര്‍ഘമായ വിനോദയാത്രയ്‌ക്ക് പോയിരിക്കുകയാണ് ഒരിക്കല്‍ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം.’- ശിവ്‍രാജ്കുമാർ പറഞ്ഞു.
2021 ഒക്ടോബര്‍ 29 ന് ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ പുനിത് രാജ്കുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബ ഡോക്ടറുടെ ക്ലിനിക്കിലെത്തി ചികിത്സ തേടിയെങ്കിലും ഇസിജിയില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും പ്രശ്നങ്ങള്‍ ഗുരുതരമാവുകയും ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.