ഷിംല: കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണ മന്ത്രി അനുരാഗ് ഠാക്കൂർ. ബോംബ് സ്ഫോടനത്തിൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലും രാഹുൽ മൗനം പാലിക്കുന്നതിനെതിരെയാണ് അനുരാഗ് ഠാക്കൂർ പ്രതികരിച്ചത്. ഇന്നലെ വൈകുന്നേരം ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വെച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളത്തിൽ നടന്ന ബോംബ് സ്ഫോടനത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപി രാഹുൽ ഗാന്ധിയുടെ മൗനം, കോൺഗ്രസുകാർ ഇത്തരം ആക്രമണം നടത്തുന്ന പ്രതികളെ നിശബ്ദമായി പിന്തുണയ്‌ക്കുന്നുവെന്ന് വ്യക്തമായി കാണിക്കുന്നതാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിശബ്ദമായി പിന്തുണയ്‌ക്കുകയാണെന്നും” അനുരാഗ് ഠാക്കൂർ വിമർശിച്ചു.