പാലക്കാട്: ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്ര ഭൂമി സിപിഎം കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിന് സമീപത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കെട്ടിടത്തിലേക്ക് മറ്റൊരു വഴിയുണ്ടായിട്ടും ക്ഷേത്രഭൂമി കയ്യേറിയായിരുന്നു വഴിവെട്ടിയത്.
ഭക്തർ ക്ഷേത്രഭൂമി കയർകെട്ടി വേർതിരിക്കാൻ ശ്രമിച്ചെങ്കിലും സിപിഎമ്മുകാർ ഇത് നശിപ്പിച്ചു. ഇതിനെതിരെ ക്ഷേത്ര രക്ഷാസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് വഴിവെട്ടിയതിന്റെ ചിത്രങ്ങൾ സഹിതമാണ് ക്ഷേത്രരക്ഷാ സമിതി കോടതിയെ സമീപിച്ചത്.
അതേസമയം കെട്ടിടത്തിന്റെ ഉദ്ഘാടനമടക്കമുള്ള പരിപാടികൾ ക്ഷേത്ര ഭൂമിയിൽ നടത്തുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. കൂടാതെ ക്ഷേത്രഭൂമി സംരക്ഷിക്കാൻ കോടതിയ്‌ക്ക് ബാധ്യതയുണ്ടെന്നും പാർട്ടിയുടെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷേത്ര ഭൂമി ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.