കണ്ണൂർ: ആറളത്ത് വനപാലകർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ ഭീകരർ വെടിയുതിർത്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. വാച്ചർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന 5 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. യുഎപിഎ വകുപ്പുകൾ അടക്കം ചുമത്തിയാണ് ആറളം പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി വന മേഖലയിൽ വെച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ വനംവകുപ്പ് വാച്ചർമാർക്ക് നേരെ വെടിയുതിർത്തത്. കണ്ണൂർ ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിനകത്ത് നായാട്ടു വിരുദ്ധ സ്‌ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാൻ പോവുകയായിരുന്ന വനപാലകരുടെ സംഘം വനത്തിലൂടെ സഞ്ചരിക്കുമ്പോൾ കമ്യൂണിസ്റ്റ് ഭീകരരുടെ മുന്നിൽ പെടുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതും ആയുധധാരികളായ അഞ്ചംഗ സംഘം വെടിയുതിർത്തു. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധനയും ആരംഭിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.