ശ്രീനഗർ : പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനായ മസ്റൂർ അഹമ്മദിനെയും,യുപി സ്വദേശിയേയും ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. ടിആർഎഫിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട് . ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ ഭാഷയാണ് ഇക്കാര്യത്തിൽ റെസിസ്റ്റൻസ് ഫ്രണ്ട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുൽവാമയിലെ നൗപോറ മേഖലയിൽ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളിയായ മുകേഷിനെ ടിആർഎഫ് ഭീകരർ കൊലപ്പെടുത്തിയത് . പച്ചക്കറി വാങ്ങാൻ പോകവേ ഭീകരർ ആക്രമിക്കുകയായിരുന്നു. ഒക്ടോബർ 29 ന് ശ്രീനഗറിലെ ഈദ്ഗാഹിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ജമ്മു കശ്മീർ പോലീസ് ഓഫീസർ മസ്റൂർ അഹമ്മദിനെയും ഭീകർ ആക്രമിച്ചിരുന്നു.
ടിആർഎഫ് പ്രസ്താവനയിൽ ഇന്ത്യൻ ഗവൺമെന്റിനെ കാശ്മീർ അധിനിവേശ ശക്തിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത് .കൂടാതെ മസ്റൂർ അഹമ്മദ് വാനിയെ സർക്കാരിന്റെ കാലാളായും മുകേഷ് കുമാറിനെ ഇന്ത്യൻ സർക്കാരിന്റെ സഹായിയായും വിശേഷിപ്പിച്ചു. കശ്മീരിൽ തൊഴിലാളികളായി എത്തുന്നവർ കശ്മീരിൽ പിടിമുറുക്കാൻ ഇന്ത്യൻ സർക്കാരിനെ സഹായിക്കുമെന്ന് ടിആർഎഫ് പറയുന്നു.
ഇതൊന്നും സംഭവിക്കാൻ അനുവദിക്കില്ലെന്നും ജമ്മു കശ്മീരിലെ അധിനിവേശ ശക്തികളെ സഹായിക്കുന്നവരെ കർശനമായി നേരിടുമെന്നും ടിആർഎഫ് പ്രസ്താവനയിൽ പറയുന്നു . ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ ഉപയോഗിക്കുന്ന ഭാഷയ്ക്ക് സമാനമാണ് ടിആർഎഫ് പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്നത് . ടി.ആർ.എഫിനെപ്പോലെ ഹമാസ് ഭീകരർ ഇസ്രായേലിനെ പാലസ്തീന്റെ അധിനിവേശക്കാരെന്നാണ് വിശേഷിപ്പിക്കുന്നത് .
അടുത്ത കാലത്തായി കശ്മീരിൽ ചെറിയ ജോലികൾ ചെയ്യുന്ന മുസ്ലീം ഇതര തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു . ജൂലൈയിൽ ബിഹാറിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ കശ്മീരിൽ കൊല്ലപ്പെട്ടിരുന്നു. 2022 ഒക്ടോബറിൽ ഉത്തർപ്രദേശിൽ നിന്ന് കശ്മീരിലേക്ക് പോയ രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.