ടെൽ അവീവ്: ഗാസ അതിർത്തിക്ക് സമീപമുള്ള ജബലിയ ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവിനെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേൽ. ഹമാസിന്റെ സെൻട്രൽ ജബലിയ ബറ്റാലിയൻ കമാൻഡർ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചത്. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ഇസ്രായേലിലേക്ക് ഭീകരരെ അയച്ച് ആക്രമണത്തിന് തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ബിയാരിയെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പിന് സമീപത്തായി ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും ഇവർ അറിയിച്ചു. ഇസ്രായേലിന് നേരെയുള്ള ഹമാസിന്റെ നടപടികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു ബിയാരി.
വർഷങ്ങളായി ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളിലെല്ലാം ഇയാൾ പങ്കാളിയായിരുന്നുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനവും വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. 50ഓളം ഭീകരരെ ഈ ഭൂഗർഭ ടണലിൽ നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം വ്യോമാക്രമണം രൂക്ഷമാക്കിയ മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങൾ എത്രയും വേഗം ഇവിടെ നിന്ന് മാറിത്താമസിക്കണമെന്ന് ഐഡിഎഫ് വീണ്ടും മുന്നറിയിപ്പ് നൽകി.