ഡൽഹിയിലും മുംബൈയിലും വായു മലിനീകരണ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ലോകകപ്പ് മത്സരങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് തടഞ്ഞ് ബിസിസിഐ. മുംബൈയിൽ വായു മലിനീകരണം രൂക്ഷമായതോടെ ബോംബെ ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടിരുന്നു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലും ഡൽഹിയിലെ അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലുമാണ് കരിമരുന്ന് പ്രയോഗം നിർത്തിവച്ചത്. എന്നാൽ ഐ.സി.സിയുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനത്തിൽ എത്തിയെതെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.
ഐ.സി.സി.യുമായി ഈ വിഷയത്തിൽ ഔദ്യോഗികമായി ബിസിസിഐ ചർച്ചകൾ നടത്തി. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പോരാടാൻ ബിസിസിഐ തയ്യാറാണ്. ഞങ്ങളുടെ ആരാധകരുടെയും അംഗങ്ങളുടെയും താത്പര്യങ്ങൾ എപ്പോഴും മുന്നിൽ തന്നെ ഉണ്ടാവും. ഇത് പൗരന്മാർക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് കാരണമാവും. ഇതിലൂടെ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ- ശ്രീലങ്ക മത്സരത്തിനായി മുംബൈയിലെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും മുംബൈയിലെ വായുമലിനീകരണത്തിലെ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. താരം തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ചിത്രം പങ്കുവച്ചത്.