തൃശൂർ: വിദ്വേഷ പ്രചരണം നടത്തിയ ജമാത്തെ ഇസ്ലാമിക്കെതിരെയും സോളിഡാരിറ്റിക്കെതിരെയും കേരള പോലീസ് കേസെടുക്കണമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഹമാസ് ഭീകരനേതാവ് മലപ്പുറത്ത് ഓൺലൈനിലൂടെ നടത്തിയ പ്രസംഗമാണ് ശരിക്കും വിദ്വേഷ പ്രസംഗം. എന്നിട്ടും പിണറായി വിജയൻ സോളിഡിരിറ്റിക്കെതിരെ കേസെടുക്കാത്തത് മുസ്ലീങ്ങളുടെ വോട്ട് വേണമെന്ന് ഉള്ളതുകൊണ്ടാണെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു. മുൻപ് പിണറായി വിജയന് കയ്യടിച്ച പോപ്പുലർ ഫ്രണ്ടിന്റെ അവസ്ഥ അവസാനം എന്തായെന്ന് എല്ലാവരും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്‌ട്രീയം കലങ്ങി തെളിയാൻ പോവുകയാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രവർത്തികൾ കൊണ്ട് എല്ലാവർക്കും പ്രിയങ്കരനാണ് സുരേഷ് ഗോപി. അത് ചിലരെ ഭയപ്പെടുത്തുന്നു. അതിനാലാണ് അദ്ദേഹത്തെ അപമാനിക്കാൻ ചിലർ ശ്രമിക്കുന്നതെന്നും എന്നാൽ എല്ലാം ജനങ്ങൾ മനസിലാക്കിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പിണറായി വിജയൻ ഇന്ദിരാ ഗാന്ധിക്ക് പഠിക്കുകയാണ്. ജനം ടിവിക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ്. ഈ കേസ് കൊണ്ടൊന്നും ജനം ടിവിയെ ഭയപ്പെടുത്താമെന്ന് കരുതണ്ട. ജനം ടിവിക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസിനെതിരെ എല്ലാ മാദ്ധ്യമങ്ങളും സാംസ്‌കാരിക പ്രവർത്തകരും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
പരനാറി, ചെറ്റ എന്നിങ്ങനെ പരാമർശങ്ങൾ നടത്തി വിദ്വേഷ പ്രചാരണം നടത്തിയ ആളാണ് മുഖ്യമന്ത്രി. മലപ്പുറത്തു ഹമാസ് ഭീകര നേതാവ് ഓൺലൈനിലൂടെ പ്രസംഗിച്ചതാണ് വിദ്വേഷം. എന്നാൽ പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല. ഹിന്ദുത്വത്തെ ബുൾഡൊസർ കൊണ്ട് പിഴുത്തെറിയണം എന്ന് എഴുതിയ ബാനർ വെച്ചവർക്കെതിരെ കേസെടുക്കാത്ത പോലീസാണ് കേരളത്തിലുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.