മുംബൈ; വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകരെ ആവേശക്കൊടുമുടി കയറ്റി ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്. കോലിയും ഗില്ലും തിരികൊളുത്തിയ വെടിക്കെട്ട് ഏറ്റെടുത്ത ശ്രേയസും ജഡേജയും വാങ്കഡയെ പൂരപ്പറമ്പാക്കി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അക്ഷരാർത്ഥത്തിൽ രൺമഴ പെയ്യിക്കുന്നതാണ് ആരാധകർക്ക് പിന്നീട് കാണാൻ സാധിച്ചത്. ലങ്കയ്‌ക്ക് മുന്നിൽ 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് നീലപ്പട ഉയർത്തിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ദിൽഷൻ മധുഷങ്ക ടൂർണമെന്റിൽ മികച്ച ഫോമിലുളള താരത്തെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയു ചേർന്ന് സ്‌കോർ 100 കടത്തി. ഗില്ലും കോഹ്ലിയും ചേർന്ന് ബാറ്റിംഗിൽ തീപ്പൊരി പ്രകടനം നടത്തിയതോടെ ശ്രീലങ്കൻ ബൗളർമാർ പരുങ്ങി. എന്നാൽ വീണ്ടും ദിൽഷൻ മധുഷങ്ക ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തി ഈ കൂട്ട്‌കെട്ട് തകർത്തു. 92 പന്തിൽ നിന്ന് 92 റൺസെടുത്താണ് താരം പുറത്തായത്. ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെ കോഹ്ലിയെയും മധുഷങ്ക കൂടാരം കയറ്റി. 189 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പിന്നീട് ക്രീസിലൊന്നിച്ച കെഎൽ രാഹുൽ- ശ്രേയ്യസ് അയ്യർ കൂട്ടുകെട്ട് രാഹുലിനെ(21) പുറത്താക്കി ചമീര പൊളിക്കുകയായിരുന്നു. പിന്നീടെത്തിയ സൂര്യകുമാർ യാദവിനെയും(12) മധുഷങ്ക കൂടാരം കയറ്റി. ശേഷം നിലയുറപ്പിച്ച ശ്രേയസ് 36 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വച്ചു. രവീന്ദ്ര ജഡേജ- അയ്യർ കൂട്ടുകെട്ടിനെ ശ്രേയസിന്റെ വിക്കറ്റ് നേടി മധുഷങ്കയാണ് തകർത്തത്. മുഹമ്മദ് ഷമി(2), രവീന്ദ്ര ജഡേജ(35) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ജസ്പ്രീത് ബുമ്ര പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി ദിൽഷൻ മധുഷങ്ക 5 വിക്കറ്റും ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്‌ത്തി.
മത്സരത്തിൽ 50 പന്തിലാണ് കോഹ്‌ലി അർദ്ധശതകം കടന്നത്, ഗിൽ 55 പന്തിലും. 8 കലണ്ടർ വർഷം 1000 റൺസ് കടന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തിൽ കിംഗ് സ്വന്തമാക്കി. സച്ചിന്റെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അർദ്ധശതകം നേടുന്ന ഓപ്പണിംഗ് താരമല്ലാത്ത ഒരു ബാറ്ററെന്ന റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കി,12 ഹാഫ് സെഞ്ച്വറിയുള്ള സംഗാക്കാരയെയാണ് മറികടന്നത്. 2023-ൽ കൂടുതൽ തവണ അർദ്ധ ശതകം നേടിയ താരമായി ഗില്ലും മാറി. ശ്രീലങ്കയുടെ പത്തും നിസാങ്കയെയാണ് മറികടന്നത്. ഗില്ലിന്റെ ഈ വർഷത്തെ 12-മാത്തെ അർദ്ധശതകമാണ് ഇന്നത്തേത്. 31 ഫോറുകളും 9 സിക്‌സുകളുമാണ് ഇന്ത്യൻ താരങ്ങൾ ഇന്ന് വാങ്കഡെയിൽ വീശിയടിച്ചത്.