ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ഇൻഡി സഖ്യത്തിൽ നിന്നും ഏതെങ്കിലും ഒരാളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനോട് കോൺഗ്രസ് എതിരാണെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിക്കെതിരെ പോരാടാൻ ഒരു സഖ്യം ഉണ്ടാവുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. ഒരു ടീം എന്ന നിലയിൽ ഒരുമിച്ച് മുന്നോട്ട് പോവുക, ഒരുമിച്ച് പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ ചെയ്യേണ്ടത്.
സഖ്യത്തിൽ ഐക്യം ഉണ്ടാകണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമാണ് പൊതുതിരഞ്ഞെപ്പെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാൻ സാധിക്കുകയുള്ളു. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാവരും ഒരുമിച്ചാണെന്നും ഉറപ്പാക്കണം. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതും ഒരു ചർച്ചയിലൂടെ മാത്രമായിരിക്കും. ആദ്യമേ തന്നെ ഒരാളെ ഉയർത്തിക്കാട്ടിയാൽ അത് സഖ്യത്തിനുള്ളിലെ പിളർപ്പിന് കാരണമാകും.
സംസ്ഥാന തിരഞ്ഞെടുപ്പുകളും ഇൻഡി സഖ്യത്തിന് നിർണായകയാണ്. അതുകൊണ്ട് തന്നെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ഉള്ളവരുമായി ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് കോൺഗ്രസിന്റെ പല സംസ്ഥാന ഘടകങ്ങളും എതിരാണെന്നും ഖാർഗെ പറയുന്നു.