ന്യൂഡൽഹി: ഇ-റുപ്പി വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 80 നഗരങ്ങളിലേക്കാണ് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം വ്യാപിപ്പിക്കുന്നത്. ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്.
പൈലറ്റ് പദ്ധതിയിൽ ഉപയോക്താക്കളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ-റുപ്പി ഉപയോഗിക്കാൻ ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലാണ് പരീക്ഷണം തുടങ്ങിയത്. ഇ–റുപ്പി വാലറ്റ് ഉപയോഗിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് പണമടയ്‌ക്കാം. ഇ–റുപ്പി വാലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ടും അയയ്‌ക്കാം. ഒരു ഇടപാടിൽ 10,000 രൂപ വരെ അയയ്‌ക്കാം. ഒരു ലക്ഷം രൂപ വരെ ഒരു സമയം വാലറ്റിൽ സൂക്ഷിക്കാം.
സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേപ്പർ കറൻസിയുടെ അതേ മൂല്യമുള്ളതും നിയമസാധുതയുള്ളതുമായ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBCD) അഥവ ഇ–റുപ്പി. ഡിജിറ്റൽ രൂപത്തിൽ പേപ്പർ കറൻസി നൽകുന്ന അതേ വിശ്വാസ്യതയും സുരക്ഷയും പണിടപാടുകളിൽ ഇ-റുപ്പിയും നൽകുന്നു. കറൻസി നോട്ടുകൾക്ക് സമാനമായി സാമ്പത്തിക ഇടപാടുകൾ നടത്താനോ ഡിജിറ്റലായി നിക്ഷേപം നടത്താനോ ഇത് ഉപയോഗിക്കാം. ഒരു ഇ-റുപ്പി വാലറ്റിൽ നിന്ന് മറ്റൊരു വാലറ്റിലേക്കായിരിക്കും കൈമാറ്റം.
ബാങ്കുകൾ നൽകുന്ന ഇ-വാലറ്റിൽ ഇ-റുപ്പി സൂക്ഷിക്കാൻ കഴിയും. ഈ വാലറ്റ് ബാങ്കിലെ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈ വാലറ്റിലൂടെ ഇ-റുപ്പി പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയും. ബാങ്കിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രം അതത് ബാങ്കുകളുടെ ഇ-റുപ്പി ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക ഇതിലേക്ക് ലോഡ് ചെയ്യാം. പ്രിന്റഡ് കറൻസിക്ക് സമാനമായി ഇഷ്ടമുള്ള തരം കറൻസിയും, ആവശ്യമെങ്കിൽ നാണയവും തിരഞ്ഞെടുക്കാവുന്നതാണ്.















