മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നമ്പർ (യുണീക്ക് ഐഡി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരുമെന്നാണ് സൂചന. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ ഐഡിക്ക് സമാനമായിരിക്കും ഈ തിരിച്ചറിയൽ നമ്പറും. ഒരാൾക്ക് പല ഫോൺ നമ്പറുണ്ടാകുമെങ്കിലും യുണീക്ക് ഐഡി ഒന്നേയുണ്ടാകൂ.
സൈബർ തട്ടിപ്പുകൾ തടയുകയാണ് പ്രധാന ലക്ഷ്യം. ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ തിരിച്ചറിയൽ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്താം. ഒരാളുടെ പേരിൽ വിവിധ സിം കാർഡുകൾ, വാങ്ങിയ സ്ഥലം, ഉപയോഗിക്കുന്ന സ്ഥല എന്നിവയടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാകും. കുടുംബാംഗത്തിന് ഉപയോഗിക്കാനാണ് സിം എങ്കിൽ അക്കാര്യവും അറിയിക്കണം.
ഒൻപത് സിം വരെ ഒരാളുടെ പേരിൽ എടുക്കാം. ഈ പരിധിയിൽ കൂടുതലുള്ള സിം സറണ്ടർ ചെയ്യണം. ഒരാൾക്ക് അനുവദനീയമായതിലേറെ സിം ഉണ്ടെന്ന് കണ്ടെത്തിയാൽ എല്ലാ കണക്ഷനുകളും റീ-വെരിഫൈ ചെയ്യും. സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് നൽകുന്ന ചിത്രങ്ങൾ എഐ സംവിധാനമായ അസ്ത്ര് ഉപയോഗിച്ച് പരിശോധിക്കും. രജിസ്ട്രേഷൻ എടുക്കുന്ന സിം കാർഡ് ഡീലർമാർക്ക് മാത്രമേ വിൽപന നടത്താൻ കഴിയുവെന്ന ചട്ടം അടുത്ത മാസം പ്രാബല്യത്തിൽ വരും.