മുംബൈ: പതിനേഴുകാരിയുടെ നേതൃത്വത്തിൽ നടത്തി വരികയായിരുന്ന സെക്‌സ് റാക്കറ്റ് പിടികൂടി പോലീസ്. നവി മുംബൈയിലാണ് സംഭവം. നിർബന്ധിത ലൈംഗിക തൊഴിലിന് വിധേയരാക്കിയ നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി.
നവി മുംബൈയിലെ വശി മേഖലയിലുള്ള ഹോട്ടലിലാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ ആന്റി-ഹ്യുമൺ ട്രാഫിക്കിംഗ് ടീമാണ് പരിശോധന നടത്തിയത്. അനാശാസ്യത്തിന് നേതൃത്വം നൽകിയിരുന്ന 17-കാരി മലാദ് സ്വദേശിനിയാണ്. ഇവർ സെക്‌സ് റാക്കറ്റ് നടത്തുകയും കിട്ടുന്ന പണത്തിന്റെ ചെറിയൊരു പങ്ക് ലൈംഗിക തൊഴിൽ ചെയ്തിരുന്ന യുവതികൾക്ക് നൽകുകയും ചെയ്തിരുന്നു. പോലീസ് രക്ഷപ്പെടുത്തിയ നാല് പേരും ഇരുപതിനോടടുത്ത് പ്രായമുള്ളവരാണ്. ഇതിൽ രണ്ട് പേർ ബിഹാർ സ്വദേശിനികളും ഒരാൾ നേപ്പാൾ സ്വദേശിനിയുമാണെന്ന് പോലീസ് അറിയിച്ചു. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
മൊബൈൽ ഫോൺ, വാച്ച്, 84,000 രൂപ എന്നിവ 17-കാരിയുടെ പക്കൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഒന്നരലക്ഷം വിലമതിക്കുന്ന വ്യാജകറൻസിയും പെൺകുട്ടിയിൽ കൈവശം ഉണ്ടായിരുന്നു.