വയനാട്: കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ്രതികരിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. ”കഴിഞ്ഞ ഒരുമാസമായി കമ്യൂണിസ്റ്റ് ഭീകരർക്കെതിരെയുള്ള ഓപ്പറേഷൻ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് രണ്ട് കമ്യൂണിസ്റ്റ് ഭീകരർ പിടിയിലായത്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. പോലീസും ഭീകരരും തമ്മിൽ ഏറെ നേരം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് അക്രമികളെ കീഴ്‌പ്പെടുത്താൻ സാധിച്ചത്. ഇവരുടെ പക്കൽ നിന്നും എകെ47 ഉൾപ്പെടെയുള്ള തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്”- എഡിജിപി പറഞ്ഞു.
അതേസമയം ഭീകരരിൽ രണ്ടു പേർ രക്ഷപ്പെട്ടിട്ടുണ്ട്. പോലീസിന്റെ നിഗമന പ്രകാരം രക്ഷപ്പെട്ട രണ്ട് കമ്യൂണിസ്റ്റ് ഭീകരരിൽ ഒരാൾ സുന്ദരിയും മറ്റൊരാൾ ലതയുമാണെന്നാണ് കരുതപ്പെടുന്നത്. അടുത്ത കാലത്തായി പാലക്കാട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണങ്ങൾ നടത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജില്ലകളിൽ ശക്തമായ അന്വേഷണം തുടരുമെന്നും രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകർക്കായി ശക്തമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. 5 ദിവസത്തേക്കാണ് പിടിക്കപ്പെട്ടിട്ടുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും എഡിജിപി അറിയിച്ചു.