ഇടുക്കി: ദളിത് കുടുംബത്തിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. ഇടുക്കി ജില്ലയിലെ വാഗമൺ ഉളുപ്പൂണി സ്വദേശി സോമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സോമന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും ഭാര്യയെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് വർഷം മുമ്പ് സോമന്റെ മകളുടെ വിവാഹ ആവശ്യത്തിനായി ഉളുപ്പുണി സ്വദേശിയായ പ്ലാക്കൂട്ടത്തിൽ ജോസഫ് ചാക്കോയുടെ പക്കൽ നിന്നും സ്ഥലം ഇടിൻമേൽ മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പണവും പലിശയും നൽകിയിട്ടും സ്ഥലം തിരികെ നൽകിയില്ലെന്നാണ് സോമൻ പറയുന്നത്.
ഈട് നൽകിയ വസ്തുവിൽ പ്രവേശിക്കരുതെന്ന് കാണിച്ച് ജോസഫും സോമനും കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതേ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു. ജോസഫ് ചാക്കോ പല തവണ സോമനോടും കുടുംബത്തോടും മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ വീടൊഴിഞ്ഞില്ല. തുടർന്ന് പണം തിരികെ നൽകാൻ സമയം ആവശ്യപ്പെട്ടതോടെ ജോസഫിന്റെ നേതൃത്വത്തിലുള്ള വൻ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു.
അക്രമി സംഘം ബലമായി വീട്ടിൽ കയറുകയായിരുന്നു. വീട്ടുപകരണങ്ങളും മറ്റ് സാധാനങ്ങളും മറ്റും തകർക്കുകയും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു. വീടിനോട് ചേർന്നുള്ള തേയിലത്തോട്ടവും അക്രമി സംഘം വെട്ടി തകർത്തു. മാനസിക വെല്ലുവിളി നേരിടുന്ന മകളെ തല്ലിയതായും പരാതിയിൽ പറയുന്നു.
സംഭവ സമയം സോമൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ ഇടപെടലിലാണ് അക്രമിസംഘത്തെ പിടികൂടിയത്. പിന്നീട് പ്രദേശവാസികൾ ഇവരെ പോലീസിൽ ഏൽപ്പിച്ചു. നാല് വാഹനങ്ങളും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത പലിശക്ക് പണം നൽകിയതിന് മുമ്പ് ഇയാൾക്കെതിരെ രണ്ട് കേസുകൾ വാഗമൺ പോലീസ് എടുത്തിട്ടുണ്ട്.