ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിൽ വന്നതോടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കർ. രാജ്യത്തുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനം തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമാണെന്നും കക്കർ പറയുന്നു.
” 2021ൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതോടെ സമാധാനം പുന:സ്ഥാപിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. തെഹ്രീക് ഇ താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ പാകിസ്താനിൽ ആക്രമണം അഴിച്ചുവിടുകയാണ്. അവരെ ഇനിയതിന് അവനുവദിക്കില്ല. താലിബാൻ വന്നതോടെ പാകിസ്താനിലുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ 60 ശതമാനവും, ചാവേർ ആക്രമണങ്ങൾ 500 ശതമാനം വരെയും കൂടി.
മുൻപൊരിക്കലും ഇല്ലാത്ത രീതിയിലാണ് പാകിസ്താൻ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2267 നിരപരാധികളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കൊണ്ട് പാകിസ്താനിൽ ആക്രമണം അഴിച്ചു വിടുന്ന ഭീരുക്കളാണ് ടിടിപിയിലുള്ളത്. 64ഓളം ഭീകരരെ പാക് സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നും” അൻവാറുൾ പറയുന്നു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ടിടിപിക്കെതിരെ നടപടി എടുക്കുമെന്ന് അഫ്ഗാൻ സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ അത് വാക്കിൽ മാത്രം ഒതുങ്ങുകയായിരുന്നുവെന്നും അൻവാറുൾ വിമര്‍ശിച്ചു.
.