വാഷിംഗ്ടൺ: യുഎസ് സൈനികർക്കെതിരായ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. യുഎസ് വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് യുഎസ് യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ള ഒമ്പത് പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വാർ മോണിറ്റർ അറിയിച്ചു.
അമേരിക്കൻ സൈനികർക്കെതിരായ ആക്രമണത്തിന് മറുപടിയായിട്ടാണ് കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഒക്ടോബർ 17 മുതൽ ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് 40-ലധികം ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇറാഖിലെ അൽ-അസാദ് എയർബേസും സിറിയയിലെ അൽ-താൻഫ് ഗാരിസണും ലക്ഷ്യമിട്ട് ഡ്രോണുകൾ ഉപയോഗിച്ച രണ്ട് ആക്രമണങ്ങളിൽ 21-ലധികം യുഎസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.